Tuesday, March 6, 2012

കുമാര സംഭവം അഥവാ കുമാരന്‍ ഒരു സംഭവമാണ്

അടുക്കള വാതില്‍ക്കല്‍ കാല്‍പെരുമാറ്റം കേട്ടാണ് അമ്മ മഹാറാണി നോക്കിയത്. ഉദയസൂര്യന്‍ ഉച്ചിയിലടിച്ചാലും എഴുന്നെല്‍ക്കാത്ത സല്‍പുത്രന്‍ പുലര്‍കാലേ അടുക്കള വാതില്‍ക്കല്‍,. അമ്മ മഹാറാണിക്ക് എന്തോ പന്തികേട്‌ തോന്നി. റാണിയുടെ മനോഗതം അറിഞ്ഞെന്നപോലെ കുമാരന്‍ പറഞ്ഞു

"പ്രവിശ്യാ തിരഞ്ഞെടുപ്പിന്‍റെ തീരുമാനം ഇന്നറിയും "
" ഇത്രയേ ഉള്ളോ കുമാരാ ആ പ്രവിശ്യയിലെ ജനങ്ങള്‍ സാധുക്കള്‍ ആണ്, അപ്പനപ്പുപ്പന്‍ മാരുടെ കാലം മുതല്‍ നമ്മുടെ പുറം പണിക്കരാണ്. നമ്മുടെ സാമന്തന്മാര്‍ അവര്‍ക്ക് നമ്മുടെ തന്നെ പ്രതിരൂപങ്ങള്‍ ആണ്. നമ്മുടെ വാക്കുകള്‍ വേദ വാക്യങ്ങളും. കുമാരന്‍ ആലോചിച്ചു സമയം കളയാതെ കുളിച്ചു കുറിയും തൊട്ടിരിക്കു വാര്‍ത്ത‍ പേടകത്തിന്റെ ദൂതന്മാരും ദൂതിനികളും ഇതു നിമിഷവും ഇവിടെ എത്തും. തരഞ്ഞെടുപ്പ് വിജയത്തിന് കുമാരനെ അനുമോദിക്കാന്‍. എന്നിട്ട് വേണം ഈ അമ്മക്ക് അഭിമാനത്തോടെ പ്രഖ്യാപിക്കാന്‍, എന്റെ കുമാരന്‍ രാജ്യം ഭരിക്കാന്‍ പാകത്തിന് മൂത്തെന്നു."

റാണിയുടെ വാക്കുകള്‍ കുമാരനില്‍ ഊര്‍ജ്ജം നിറച്ചു. സിംഹാസനം എന്ന വാക്ക് കേട്ടപ്പോഴേ മേലാസകലം പൂത്തുലഞ്ഞു. ഒരു മൂളിപ്പാട്ടും പാടി കുളിതോട്ടിയെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ കുമാരനോര്‍ത്തു.

'തലസ്ഥാന പ്രാന്തങ്ങളിലെ നീരാട്ടും നായാട്ടും മാത്രമായുള്ള ജീവിതം മടുത്തു തുടങ്ങിയപ്പോഴാണ് അമ്മ മഹാരാണിയുടെ നിഷ്കാമ കര്‍മ്മിയായ പ്രതിരൂപത്തിനെ മാറ്റി പ്രതിഷിച്ചു രാജ്യ ഭരണം ഏറ്റെടുക്കാം എന്ന് ആഗ്രഹം പ്രകടിപ്പിച്ചതും അമ്മ മഹാറാണി രഹസ്യമായി സമ്മതിച്ചതും. കുമാരന്‍ മൂത്ത് പാകമായി എന്ന് പ്രിഷ്ടം താങ്ങികളായ ചിലരെക്കൊണ്ട് ചന്തക്കവലയിലും കുളിപ്പുരയിലുമൊക്കെ പ്രസ്താവിപ്പിച്ചു കളമൊരുക്കി കൌപീനവും മുറുക്കി ഉടുതിരിക്കുമ്പോഴാണ് പട്ടികടിക്കാനായിട്ടു പ്രവിശ്യാ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ്. കൌപീനതിന്റെ വാലില്‍ പട്ടി തൂങ്ങിയ അവസ്ഥ തന്നെ നേരിടാതെ പറ്റില്ലല്ലോ. മാനം പോകുന്ന കാര്യമാണ്. അന്തപുരമാളികയില്‍ അമ്മ ഓതിത്തന്ന ഭരണ നിര്‍വഹണ പാഠങ്ങള്‍ പ്രയോഗിക്കാന്‍ പറ്റിയ അവസരം തന്നെ.'
അരയും തലയും മുറുക്കി ഉടുത്ത് അക്ഷൌഹിണിയുമായി പായാന്‍ തുടങ്ങുമ്പോഴാണ് ശ്രദ്ധിച്ചത് കച്ചയും താറുമുടുത്ത് ഉടപ്പിറന്നോളും ഉണ്ട് കൂടെ.
ചതിച്ചോ? സിംഹാസനത്തില്‍ ഇവള്‍ക്കും താല്പര്യം വന്നുവോ? നിരാശ കുമാരന്റെ ആവേശത്തെ കാര്‍ന്നു തിന്നുനതിനു മുന്‍പേ സമാശ്വാസ ചിന്ത കൂടെ എത്തി.
'സംബന്ധക്കാരന്‍ അസ്സലായി സേവിച്ചു മാറ്റുകയല്ലേ..സിംഹാസനത്തില്‍ കയറി ഇരുന്നു അതൊന്നും വെളിച്ചത് കൊണ്ടുവരാനുള്ള ബുദ്ധിശൂന്യത ഉടപ്പിറന്നോള്‍ കാണിക്കില്ല. ഏതായാലും ഉടക്കാന്‍ നില്‍ക്കണ്ട പ്രവിശ്യാ തിരഞ്ഞെടുപ്പ് സമയത്ത് ഉടപ്പിറന്നോള്‍ കൂടെ ഉള്ളത് നല്ലതാ.. വല്ലതും മിണ്ടാനും പറയാനും ഒരാളായല്ലോ. എന്തായാലും ഉടപ്പിറന്നോളുടെ വേഷവിധാനം കൊള്ളാം.. അങ്കക്കലി തുള്ളി നില്‍ക്കുന്ന ഉണ്ണിയാര്‍ച്ചയുടെ സ്വരൂപം തന്നെ.. പെറ്റ തള്ള കണ്ടാല്‍ സഹിക്കൂല ..'
എത്തിയാല്‍ പൊങ്ങാത്ത പ്രതീക്ഷകളും പേറി പ്രവിശ്യയില്‍ എത്തിയ കുമാരന്‍ നാടൊട്ടുക്കും നടന്നും ഇരുന്നും കിടന്നും കല്പിച്ചു
" ഈ സമന്തന്മാരെ സ്വീകരിക്കുവിന്‍,കേമാന്മാരെന്നു നാം പരീക്ഷ നടത്തി ഉറപ്പക്കിയതാണ് "
അനുചര വൃന്ദത്തിന്റെ തൊണ്ട കീറിയുള്ള ജയ്‌ വിളികള്‍ കേട്ടപ്പോള്‍ കുമാരന്‍ പുളകിതനായി. വാനോളം ഉയര്‍ന്ന പ്രതീക്ഷകളുമായി വിജയം ഉറപ്പിച്ചു കുമാരന്‍ തലസ്ഥാനത്തേക്ക് മടങ്ങി.

കൊട്ടാരം സേവകന്റെ വിളി കുമാരന്റെ ചിന്തകള്‍ക്ക് ഭംഗം വരുത്തി..വാര്‍ത്ത പേടക ദൂതര്‍ എത്തിയിട്ടുണ്ടെന്നു കേട്ട കുമാരന്‍ കുളി അവസാനിപിച്ചു ശീഖ്രം പൂമുഖത്തെത്തി.. ആഹ്ലാദ ആരവങ്ങള്‍ക്കു പകരം...ശ്മശാന മൂകത.. ഒന്നും മനസിലാക്കാതെ മിഴിച്ചു നിന്ന കുമാരനോടാരോ പറഞ്ഞു..
"കുമാരാ.. പ്രവിശ്യയിലെ ജനങ്ങള്‍ സമന്തന്മാരെ സ്വന്തം ഇഷ്ടാനുസരണം തിരഞ്ഞെടുത്തു..കുമാരന്റെ അഭ്യാസങ്ങള്‍ ജനത്തിന്റെ ഇടയില്‍ വിലപ്പോയില്ല"

കലി കയറിയ കുമാരന്‍ ജനത്തിന് നേരെ ആക്രോശിച്ചു.." ഈ അനുസരനക്കെടിനു നിങ്ങള്‍ അനുഭവിക്കും. തലസ്ഥാനത്തെ സിംഹസത്തില്‍ ഇരുന്നു ഞാന്‍ നിങ്ങളെ അനുഭവിപ്പിക്കും. ജനമേ ലജ്ജിക്കുക ഈ തെറ്റിനെ ഓര്‍ത്തു "

ജനം ലജ്ജിച്ചു തല താഴ്ത്തി ഒരു പ്രവിശ്യയിലെ ജനതയ്ക്ക് പോലും ബോധ്യപ്പെടത്തവന്‍ രാജ്യം ഭരിക്കാന്‍ പോവുന്നതിന്റെ ഗതികേടോര്‍ത്ത്.